KeralaClick.com

Tuesday, September 13, 2011

അപസ്വരങ്ങള്‍..

അന്ന്‌; ഇരുള്‍ മൂടുമെന്റെയേകാന്തമാം
മന്ദിരവാതില്‍ തിരഞ്ഞു വന്നെത്തി നീ
നിന്‍ മലര്‍ച്ചുണ്ടുകള്‍ ചുംബിച്ചിരുന്നൊരാ
ധന്യമാം പൊന്‍വേണു മോഹനമായ് പാടി
നിന്‍ ഹൃദന്തത്തില്‍ നിന്നെന്‍ ഹൃത്തിനാഴങ്ങള്‍
തേടിക്കുതിക്കുന്ന ഗാനപ്രവാഹങ്ങള്‍...
ആ ദേവരാഗങ്ങളെന്‍ നെഞ്ചിലലിയവേ,
ഞാനെന്‍ വിപഞ്ചിയും മീട്ടാന്‍ കൊതിച്ചു പോയ്
പാടാന്‍ വിതുമ്പിത്തുടിച്ചൊരാ വീണയെ
കാട്ടില്‍ ത്യജിച്ചു ഞാനെന്‍ മദം ചൊല്ലവേ
ഞാനെന്റെ ജാലകം സാന്ദ്രമൌനത്തിന്റെ
താഴിട്ടു പൂട്ടി നിന്‍ കാലൊച്ച കേള്‍ക്കവേ
ഞാനെന്റെ പാതയില്‍ കൂര്‍ത്ത പേമുള്ളുകള്‍
വാരി വിതച്ചു ഹാ! നീ നടന്നെത്തവേ
ചെന്നിണം വീണലിഞ്ഞാര്‍ദ്രമാം മണ്ണില്‍ നിന്‍
പൊന്നിന്‍ കുഴല്‍ വീണുടഞ്ഞതു കണ്ടു ഞാന്‍
മാനസം തെല്ലൊന്നു തേങ്ങിയോ, ധന്യമാ
ഗാനം നിലച്ചു; നീയെങ്ങോ മറഞ്ഞുപോയ്...

ഇന്ന്; വിമൂകമീ രാവിലിങ്ങേകയായ്
നിന്നു നിന്‍ ഗാനങ്ങളേറ്റു പാടട്ടെ ഞാന്‍
ഉള്ളില്‍, മറവിത്തമസ്സാര്‍ന്ന കാട്ടില്‍ നി-
ന്നെന്‍ വീണ തേടി പൊടി തൂത്തെടുത്തു ഞാന്‍
വീണ്ടും, പിടയ്ക്കും മനസ്സുമായെന്‍ ഭഗ്ന-
വീണ തന്‍ തന്ത്രികള്‍ നീര്‍ത്തി ബന്ധിച്ചു ഞാന്‍
പിന്നെ, വിറയ്ക്കും വിരല്‍ത്തുമ്പു ചേര്‍ത്തെന്‍
വിപഞ്ചിയില്‍ ഗാനം വിടര്‍ത്താന്‍ ശ്രമിക്കവേ,
ഹാ കഷ്ടമീ വീണ തന്‍ ശ്ളഥതന്ത്രികള്‍
പാടുവതെന്തേയപസ്വരം മാത്രമോ..
നീളെത്തുരുമ്പിച്ചൊരീ തന്ത്രികള്‍ വൃഥാ
മീട്ടും വിരല്‍ത്തുമ്പില്‍ ചോര പൊടിക്കവേ,
തിങ്ങും തമസ്സിലും മണ്ണിലും വിണ്ണിലും
നിന്നെ ഞാന്‍ തേടവേ, കാതോര്‍ത്തു കേഴവേ
നിന്‍ വേണുവെന്നെ വിളിക്കില്ല.. ഗായകാ,
എന്‍ മണ്‍വിപഞ്ചിയും വീണിന്നുടഞ്ഞു പോയ്...

-2000

1 comment: